ഭരണകൂട വേട്ടയാടലുകളുടെ ചരിത്രം

എന്താണ് ഭീമാ കൊറേ ഗാവിന്റെ ചരിത്രം ? ഭീമാ കൊറേഗാവ്  എങ്ങനെയാണ് ഭരണകൂടത്തെ വീണ്ടും അസ്വസ്ഥപ്പെടുത്തുന്നത് ? അങ്ങനെ അത്രയെളുപ്പം വിസ്മരിക്കാനോ അടിച്ചമർത്താനോ കഴിയാത്ത ദളിത് ഭൂതകാലത്തിലെ ഐതിഹാസികമായ ഒരേടാണ് കൊറേഗാവ് യുദ്ധത്തിന്റെ ചരിത്രം.
മഹാരാഷ്ട്രയിലെ മഹർ വംശക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ വിപ്ലവ ചരിത്രം ഇന്ത്യയിലെ ദളിതുകളെ സംബന്ധിച്ച് അവരുടെ ആത്മവീര്യം ഉണർത്തുന്ന ചരിത്രവും.രണ്ട് നൂറ്റാണ്ടു മുമ്പ് ചിത്പവന്‍ ബ്രാഹ്മണരായ പേഷ്വ രാജവംശത്തെ ബ്രിട്ടീഷ് സൈനികര്‍ക്കൊപ്പം ചേര്‍ന്ന് മഹര്‍ പടയാളികള്‍ പരാജയപ്പെടുത്തിയ യുദ്ധം നടന്ന ഭൂമിയാണ്  ഭീമാ കൊറേ ഗാവിന്റെത് .


1818 ജനുവരി 1ന് ആണ് കൊറെഗാവ്‍ യുദ്ധം നടന്നത്.രണ്ടു നൂറ്റാണ്ടിന്റെ ചരിത്രം ഇപ്പോഴും പ്രസ്കതമാകുന്നത് അതിൻ്റെ  വേരുകൾ ആഴ്ന്നു കിടക്കുന്ന ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ ഇടങ്ങളിലാണ്.
മറാത്ത രാജാവ് പെഷ്‍വ ബാജിറാവുവിന്‍റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാണ് ഈ യുദ്ധത്തിൽ ഏറ്റുമുട്ടിയത്.ഭീമ-കൊറെഗാവ്‍ നിവാസികളായ ദളിത് വിഭാഗമായ മഹര്‍ സമുദായത്തെ മറാത്തകള്‍ക്കൊപ്പം പോരാടാന്‍ അനുവദിച്ചില്ല. ജാതിയില്‍ താഴ്‍ന്നവരായ മഹറുകള്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു അതിനവർ കണ്ട പ്രധാന വാദം.എണ്ണത്തിൽ കുറവായിരുന്നിട്ടും മഹർ പോരാളികൾ  ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തില്‍ ചേര്‍ന്നു. എണ്ണത്തില്‍ കുറവായിരുന്ന ബ്രിട്ടീഷ്-മഹര്‍ സൈന്യം മറാത്ത സൈന്യത്തെ തോല്‍പ്പിച്ചു. ഇത് സൈനികമായ വിജയം എന്നതിനെക്കാള്‍ ജാതി വിവേചനത്തിന് എതിരെയുള്ള വിജയമായാണ് മഹർ സമുദായം കണക്കാക്കുന്നത്.എന്നാൽ യുദ്ധാനന്തരം രണ്ടു നൂറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ഭീമാ കൊറേഗാവ്  വീണ്ടും പ്രസക്തമാകുന്നത് ഇരുന്നൂറാം വാർഷികത്തിൽ നടന്ന പ്രതിഷേധവും അതേ  തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമാണ്.


2018 ജനുവരി 1ന് ഭീമ-കൊറെഗാവ്‍ യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികമായിരുന്നു.യുദ്ധ വാർഷികം വിപുലമായി ആചരിക്കാൻ ദളിത് സംഘടനകൾ തീരുമാനിച്ചു.നാലുലക്ഷത്തോളം വരുന്ന വലിയൊരു ആൾക്കൂട്ടമാണ്  യുദ്ധ വാർഷികത്തിൽ ഭീമാ കൊറെഗാവിലേക്ക് എത്തിയത്.ദേശീയ രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കുന്ന യുവ നേതാക്കളും മറ്റു സാംസ്കാരിക പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയിരുന്നു.


യുദ്ധ വാർഷികം എന്നതിനും അപ്പുറം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള ഒരു പ്രതിഷേധമായി  ആ ദിവസം മാറുകയായിരുന്നു.


 2017 ഡിസംബര്‍ 31 അക്ഷരാർത്ഥത്തിൽ ആവേശജ്വലമായ ഒരേടായി ദളിത് രാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയായിരുന്നു.ലക്ഷക്കണക്കിനുവരുന്ന മനുഷ്യർ  പങ്കെടുത്ത റാലിയിലേക്ക് ഇടക്ക് ഇരച്ചെത്തിയ  സംഘപരിവാർ ഗുണ്ടകൾ ലഹളയ്ക്ക് വഴിവയ്ക്കുകയായിരുന്നു.ഒടുവിൽ കലാപത്തിലാണ് അതവസാനിച്ചത്.ഒരു മരണവും സംഭവിച്ചു..   മരണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമായി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.എന്നാൽ കലാപം വ്യാപിക്കുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തു.
എന്നാൽ കലാപത്തെ രാഷ്ട്രീയമായി നേരിടാനുള്ള അവസരമായി കേന്ദ്രസർക്കാരും എൻ ഐ എ യും ഉപയോഗിച്ചു .രാജ്യത്തെ പ്രമുഖ ദളിത് ,ഇടതുപക്ഷ ചിന്തൻമാരെയും ,മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുകയായിരുന്നു തുടർന്നുള്ള നാളുകളിൽ ഭരണകൂടം ചെയ്തത് .മാവോ വാദി ബന്ധമാണ് അറസ്റ്റിലായവർക്ക് എതിരെ പ്രധാനമായും ഉന്നയിക്കപ്പെട്ടത്. അവരുടെ പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ നിന്നും കലാപ ആസൂത്രണത്തെപറ്റിയുള്ള തെളിവുകൾ ലഭിച്ചു എന്നാണ്  അനേഷണ സംഘം അവകാശപ്പെട്ടത്.മാവോവാദികളാണെന്നാരോപിച്ച് സുധീര്‍ ധാവ്‌ലെ, ഷോമ സെന്‍, റോണ വില്‍സണ്‍, സ
സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ്, പ്രഫ. സായിബാബ തുടങ്ങിയ 13 ഓളം പേരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയാണ് തുടർന്ന് ചെയ്തത് .ദളിത് പ്രസ്ഥാനങ്ങളെ മാവോ ബന്ധം ആരോപിച്ചില്ലാതാക്കാനും അതുവഴി സവർണ്ണ മേൽക്കോയ്മ ഇന്ത്യൻ പൊതുവിടത്തിൽ  നിലനിർത്താനും ഭരണകൂടം ശ്രമിച്ചു. പിന്നീട് പെഗാസസ് ചാര സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരുടെ കംപ്യൂട്ടറുകളിൽ വ്യാജ തെളിവുകൾ സ്ഥാപിക്കുകയായിരുന്നുവെന്ന്  വെളിപ്പെടുത്തലുണ്ടായി.ഇതിനിടയിൽ  ദളിത് മനുഷ്യാവകാശ പ്രവർത്തകനും വയോ വൃദ്ധനുമായിരുന്ന സ്റ്റാൻ സ്വാമി തടവറയിൽ കൊടിയ പീഡനങ്ങൾക്കും നരക യാതനകൾക്കും ഒടുവിൽ മരണമടഞ്ഞത് ഈ വിഷയത്തിൽ കൂടുതൽ ജനശ്രദ്ധ കിട്ടുന്നതിന് കാരണമായി.


ഭീമാ കൊറെഗാവ് സംഭവത്തിൽ ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുന്നതിന് കാരണമായത് സ്റ്റാൻ സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിനെതിരെ കോടതികൾ സ്വീകരിച്ച നീതി നിഷേധവുമാണ്.പാർക്കിസൺ രോഗികൂടിയായിരുന്ന സ്വാമി ക്ക് ജയിലിൽ പരസഹായം കൂടാതെ പ്രവർത്തികൾ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.എന്നാൽ അന്വേഷണ ഏജൻസിയായ എൻ ഐ എ യും  കോടതികളും സ്വീകരിച്ച നിലപാടുകൾ തീർത്തും മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങളായി  സമൂഹമധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടു.
സ്റ്റാൻ സ്വാമി ജെസ്യൂട്ട് സോഷ്യൽ ആക്ഷൻ സെന്ററായ ബാഗൈച്ചയിൽ നിന്ന് 2020 ഒക്ടോബർ 8 നാണ്  എൻ ഐ എ   അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് .ജാമ്യം നിഷേധിക്കാൻ കഴിയുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്1967 പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്.ആരോഗ്യനില വഷളായതിനെ തുടർന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ജാമ്യത്തിനായി കോടതികളെ സമീപിച്ചെങ്കിലും അവയെല്ലാം നിരാകരിക്കപ്പെട്ടു. ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപായി 2021 ജൂലൈ 5 ന് അദ്ദേഹം അന്തരിച്ചു.ഒരു പക്ഷെ ഭരണകൂട ഭീകരതയുടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഇരയായിരുന്നു അദ്ദേഹം.


വിചാരണ തടവിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സംഘപരിവാർ കൃത്യമായ അജണ്ടകൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു.ഭീമാ കൊറെ ഗാവ് .സാമൂഹിക ചിന്തകന്മാരെയും ബുദ്ധിജീവികളെയും ഭരണകൂടം എത്രത്തോളം ഭയപ്പെടുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ജാനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അതുനിലനിൽക്കും.





ReplyForward


By Editor

Leave a Reply

Your email address will not be published. Required fields are marked *