കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹബില്ലുകൾക്കെതിരെ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ പേരും കർഷകർക്കൊപ്പം നിൽക്കുകയാണ്. എന്നാൽ നരേന്ദ്ര മോഡിയുടെ നയങ്ങളെ എതിർക്കുമ്പോഴും ചിലർ ഒരു ചോദ്യമുന്നയിക്കുന്നുണ്ട്. എന്തുകൊണ്ട് കാർഷിക മേഖലയിൽ സ്വതന്ത്ര വിപണി കൊണ്ടുവന്നു കൂടാ? എന്നാൽ എല്ലാവർക്കും അറിയുന്നതും ആവർത്തിക്കപ്പെടുന്നതുമായ ഈ ചോദ്യത്തിന്റെ ഉത്തരം വീണ്ടും ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

കെയ്നീഷ്യൻ സിദ്ധാന്തമനുസരിച്ച് സ്വതന്ത്ര വിപണി സമ്പദ് ഘടനയ്ക്ക് കൂടുതൽ യോജിച്ചതാണ്. എന്നാൽ ഒരു നിമിഷം കെയ്നീഷ്യൻ വാദം മാറ്റി നിർത്തി ചിന്തിച്ചാൽ, ഒരു സ്വതന്ത്ര കമ്പോളത്തിൽ കാർഷികോൽപ്പന്നങ്ങളുടെ വില മെച്ചപ്പെട്ടതാകുന്നതിന് പകരം സമൂഹത്തിന് വിനാശകരമായ ഒന്നായിരിക്കും.

ഈ രണ്ട് കാര്യങ്ങളും പ്രത്യേകമായി പരിശോധിക്കാം. നല്ല ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയാണ് കൃഷിയുടെ ലക്ഷ്യമെന്ന് അനുമാനിക്കാം. അപ്പോൾ അവയുടെ വിലയും അനിവാര്യമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും മറ്റും കാരണം ഉൽപാദനത്തിൽ വ്യതിയാനമുണ്ടായേക്കാം. അതുകൊണ്ട് ഉൽപന്നങ്ങളുടെ ആവശ്യകതയും വിതരണവും തുല്യമാകുന്ന രീതിയിൽ വിലയിലും മാറ്റമുണ്ടാകാം. വില വളരെ കുറഞ്ഞാൽ കർഷകർ കടക്കെണിയിലാകും. ക്രമാതീതമായി ഉയർന്നാൽ ചില ഉപഭോക്താക്കൾ വിപണിക്ക്‌ പുറത്തുപോകും.

ഇതിന്റെ രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം. സാമ്പത്തികമാന്ദ്യത്തിന്റെ സമയത്തെ വിലയിടിവ് കർഷകരെ കടക്കെണിയിലാക്കിയപ്പോൾ 1943ലെ ബംഗാൾ ക്ഷാമകാലത്ത് മൂന്ന് ദശലക്ഷം ആളുകളാണ് മരിച്ചത്. ഈ ദുരന്തങ്ങൾക്കൊന്നും കാരണം ഉൽപ്പന്നത്തിന്റെ വിതരണത്തിലുണ്ടായ മാറ്റമോ സമൃദ്ധമായ വിളവെടുപ്പോ അല്ലെങ്കിൽ വിളനാശമോ അല്ല. എന്നാൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റം എത്രമാത്രം ആഘാതമുണ്ടാക്കുമെന്ന് തെളിയിക്കാനാണ് ഇവ സൂചിപ്പിച്ചത്. 1930 കളിൽ വിലയിടിവിൽ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചുവെന്നതോ, ബംഗാൾ ക്ഷാമകാലത്ത് ഉൽപാദകർക്ക് പ്രയോജനം ലഭിച്ചുവെന്നതോ അല്ല, ഇവ രണ്ടും സാമൂഹികവിപത്താണുണ്ടാക്കിയത്.

സ്വതന്ത്ര കമ്പോളത്തെക്കുറിച്ചുള്ള മുഖ്യധാര സിദ്ധാന്തങ്ങളൊന്നും ഇത്തരം സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. അതായത് ഒരു ഉൽപ്പന്നത്തിന്റെ വില ഉയർന്നാൽ, മറ്റെല്ലാ ഉൽപ്പന്നങ്ങളുടെയും വില ഉയരണം, അല്ലെങ്കിൽ മാറ്റമില്ലാതെ തുടരണം. അതായത് ഉപഭോക്താക്കൾ ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാൻ മറ്റ് ചരക്കുകളുടെ ആവശ്യം കുറയ്ക്കും. അതിനാൽ ഭക്ഷ്യധാന്യങ്ങളുടെ വില വളരെയധികം ഉയരുകയോ കുറയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. സർക്കാർ ഇടപെടൽ സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ സംതുലിതാവസ്ഥ നിലനിർത്തുന്നതല്ല. അതിനാൽ ചില വിപണനക്കാർ മുന്നോട്ടുവച്ച സ്വതന്ത്ര കമ്പോള വ്യവസ്ഥ നിലനിർത്തണമെന്ന വാദവും തീർത്തും അസാധുവാണ്.

സ്വതന്ത്ര കമ്പോളത്തിലെ ഭൂവിനിയോഗത്തെക്കുറിച്ച് നോക്കാം. സ്വതന്ത്ര കമ്പോളത്തിലേക്ക് കാർഷിക മേഖലയെ ഉപേക്ഷിക്കുമ്പോൾ അനന്തരഫലം ഉൽപാദനം പാശ്ചാത്യ മേഖലയുടെ ആവശ്യാനുസരണമോ സമ്പന്നരുടെ ആവശ്യാനുസരണമോ മാത്രമായി മാറും. വികസിത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കാരണം ഇവിടെ ഭക്ഷ്യ ധാന്യങ്ങൾക്ക് വില ഉയരില്ല. ഇതിന്റെ പരിണിതഫലം പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന് രാജ്യം വർഷങ്ങൾക്കൊണ്ട് ആർജിച്ചെടുത്ത സ്വയം പര്യാപ്തത തകരും. ഭക്ഷ്യോൽപ്പന്നങ്ങളുടെ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരും. രണ്ടാമത്തേത് വിശപ്പ് വർധിക്കുമെന്നതാണ്.

ഒരു ഭക്ഷ്യധാന്യ ഉൽപാദന സ്ഥലത്ത് 10 പേർ ജോലി ചെയ്തിരുന്നുവെങ്കിൽ, ആ സ്ഥലം മാറ്റൊരു വിള കൃഷി ചെയ്യാനായി ഉപയോഗിച്ചാൽ ചിലപ്പോൾ അവിടെ അഞ്ച് പേർ മാത്രം മതിയാകും ജോലിക്ക്‌. ഇത് അഞ്ചു പേരുടെ തൊഴിലില്ലാതാക്കുകയാണ്. ഇവർക്ക് കഴിക്കാർ ഭക്ഷ്യധാന്യങ്ങൾ ഇല്ലാതാകും അത് രാജ്യം ഇറക്കുമതി ചെയ്‌താലും വാങ്ങാനുള്ള ശേഷി തൊഴിലാളിക്ക്‌ നഷ്ടപ്പെടും.

രാജ്യത്തെ സമ്പന്ന വിഭാഗങ്ങളുടെ താൽപര്യമനുസരിച്ച് വിളയും ഉൽപാദനവും ഭൂവിനിയോഗവും ക്രമീകരിച്ചാൽ അവിടെ തൊഴിലിനുള്ള സാധ്യത കുറയും. അത് വിശപ്പും വർധിപ്പിക്കും. മുഖ്യധാരാ സാമ്പത്തിക ശാസ്ത്രം ഇത് അംഗീകരിക്കുന്നില്ല.കാരണം സ്വതന്ത്ര കമ്പോളത്തിൽ സമ്പൂർണ തൊഴിൽ സന്തുലിതാവസ്ഥയിൽ എല്ലാവർക്കും അതിജീവിക്കാനാകുമെന്ന് അവർ അനുമാനിക്കുന്നു. ആദ്യത്തെ പ്രശ്നത്തിലേക്ക് വന്നാൽ, അതായത് ഭക്ഷ്യധാന്യങ്ങളുടെ സ്വയം പര്യാപ്തത നശിപ്പിച്ചാൽ രാജ്യത്തിന് ആവശ്യമായ സമയത്ത് ധാന്യങ്ങൾ ലോകവിപണിയിൽ ലഭ്യമായെന്ന് വരില്ല. മാത്രമല്ല ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കേണ്ടിവരും. രണ്ടാമത്തെ കാര്യം, പാഠപുസ്തകത്തിലെ വിപണിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് യഥാർഥമായത്. ലോക ഭക്ഷ്യ വിപണിയിൽ ഒരു രാജ്യത്തിന് ആവശ്യമായ സാധനങ്ങൾ ലഭിക്കുന്നുണ്ടോ എന്നത് അമേരിക്കൻ യൂറോപ്യൻ സർക്കാരുകളുടെ സൗഹാർദ്ദത്തെ ആശ്രയിച്ചിരിക്കുന്നു. അവർ ഉപരോധം ഏർപ്പെടുത്താം. വിദേശ നയങ്ങൾ മാറ്റാം. അതിനാൽ ഇറക്കുമതിയ്ക്കുള്ള വിദേശ നാണ്യമുണ്ടെങ്കിലും കാര്യമില്ല.

ഇക്കാരണങ്ങളാൽ ഒരു വലിയ രാജ്യം ഭക്ഷ്യ സ്വയം പര്യാപ്തമാണെന്ന് ഉറപ്പാക്കാൻ ഭൂവിനിയോഗ രീതി സംബന്ധിച്ച തീരുമാനം സ്വതന്ത്ര കമ്പോളത്തിൽ ഉപേക്ഷിക്കാനാവില്ല. ഇന്ത്യയിൽ വളരെയധികം പരിശ്രമത്തിന് ശേഷമാണ് താങ്ങുവിലയും സംഭരണത്തിനുള്ള വിലയും സബ്സിഡിയും മറ്റും ക്രമീകരിച്ചത്. ഇത് കോർപറേറ്റുകളുടെ നിർദേശപ്രകാരമാക്കാനാണ് മോഡി സർക്കാർ നിയമ നിർമാണത്തിലൂടെ ശ്രമിക്കുന്നത്.