ഒരിടവേളയ്ക്കു ശേഷം ശാസ്ത്ര ലോകത്തെ വെല്ലുന്ന കണ്ടുപിടിത്തങ്ങളുമായി സംഘപരിവാർ നേതാക്കൾ എത്തിയിരിക്കുകയാണ്. ഇത്തവണ ഗോൾ അടിച്ചതാവട്ടെ മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി താനാജി സാവന്തും. കണ്ടുപിടിത്തം എന്താണെന്ന് അറിയണ്ടേ? പറയാം. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ തിവാരി അണകെട്ട് കഴിഞ്ഞ ദിവസം തകർന്നു. അത് തകരാൻ കാരണം ഞണ്ടുകളുടെ കറുത്ത കൈകളാണത്രെ. അണക്കെട്ടിലെ വിള്ളൽ പരിഹരിക്കുന്നതിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത് തകരാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും, സാവന്ത് തന്റെ കണ്ടുപിടിത്തത്തിൽ ഉറച്ചു നിൽക്കുകയാണ്. ആശ്ചര്യപ്പെടേണ്ടതില്ല, പശു അമ്മയാണെന്നും ചാണകം അമൃതാണെന്നും മൂത്രം ആരോഗ്യദായകമാണെന്നും വിമാനം കണ്ടുപിടിച്ചത് മയനാണെന്നും ഗണപതിയുടെ തല മാറ്റിവച്ചതാണ് ആദ്യ അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെന്നും ഹോമിയോ മരുന്ന് കൊടുത്ത് മതപരിവർത്തനം നടത്തുന്നുണ്ടെന്നും ഒക്കെ രാഷ്ട്രീയലാഭത്തിനുവേണ്ടി പ്രചരിപ്പിക്കുക മാത്രമല്ല ഉറച്ചു വിശ്വസിക്കുക കൂടി ചെയ്യുന്ന ഒരു സംഘം നടത്തുന്ന ബുദ്ധിപരമായ മറ്റൊരു നീക്കം തന്നെയാണ് ഈ ഞണ്ടുകളുടെ മനുഷ്യ കുരുതിയും.